Monday, October 30, 2023

ഒരു മിന്നാമിന്നിയെ 

പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന് 

നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.

പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്   

ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .

പൊട്ടുവെളിച്ചത്തെ 

ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.

അതിനു കണ്ണുകളുണ്ടായിരുന്നില്ല.

സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:

നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.

അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ 

കറുത്ത രണ്ടു പൊട്ടുകൾ.

ഞാൻ കാത്തിരുന്നു.


മിന്നുന്നേയില്ല, ജഡം.

മിന്നുന്നേയില്ല.

ജഡം.

Sunday, October 29, 2023


ഓർത്തതിൻ പക്ഷം.


 ഇടതുവശത്തായി കുഞ്ഞു കുത്തുകളുടെ ചതുരക്കളമുള്ള 

പാനസോണിക്കിൻറെ റേഡിയോ.

ഒറ്റഫ്രെയിമിൽ, ആ വസ്തുമാത്രമുള്ള 

ദൈർഖ്യമേറിയ 

സ്വപ്നം.

ഏറ്റവുമൊടുവിലത്തെ വാചകത്തിനായി 

കാത്തിരിക്കുന്ന തർക്കകാരിയെപ്പോലെ 

ഒരേ ദിശയിൽ ചിന്തിച്ചുകൊണ്ട് 

ഒരു കാഴ്ച.

കെട്ടിക്കിടക്കുന്നെങ്കിലും അതനങ്ങുന്നു.

വെള്ളമിറങ്ങിപ്പോയ നിലത്ത് 

ചെളിയുടെ മൂർച്ചയുള്ള മെഴുക്കു മണം

തിണർത്തു കിടക്കുന്നതോർമിച്ച്, 

പൂക്കളുടെ പ്രിന്റുള്ള, വിലകുറഞ്ഞ കിടക്കവിരിയിൽ 

ഉണർച്ചയിലേക്ക് ചരിഞ്ഞിരുന്നു.

തിരച്ചിലിൽ ക്രമമുള്ള കൈകൾക്ക് 

എത്തിയെടുക്കാൻ അകലത്തിൽ 

വെള്ളക്കുപ്പി.

ദാഹത്തിന്റെ വളഞ്ഞൊരിറക്കം,

വേഗത്തിൽ; താഴ്ച.

ജനാലയിൽക്കൂടി കാണുന്ന 

പരസ്യപ്പകയ്ക്കുമേലെ നിരന്നിരിക്കുന്ന കാക്കകൾ.

വരിവരിയായി നിർത്തിയിട്ടിരിക്കുന്ന 

സവാരിക്കുള്ള റിക്ഷകൾ.

ശബ്ദങ്ങൾ മൂടിയ പ്രതലം ചൂഴ്ന്ന് 

മറുവശത്തേയ്ക്കിഴയുന്ന സമയം.


കോളിംഗ് ബെല്ലടിക്കുന്നു.

ഉഷ്ണത്തിനെ പഴിപറഞ്ഞുകൊണ്ട് 

ഞങ്ങൾ രണ്ടാളും 

സംഭാഷണം തുടങ്ങുന്നു.

Friday, October 6, 2023

ബാധകൂടിയ വെയ്യുന്നേരം

മണ്ണെണ്ണ മണക്കണ തുടയില് 

വെളക്ക്ത്തിരി സാവധാനം ചുരുട്ടിയെടുക്കേരുന്നു അമ്മച്ചി.

പരസ്പരം മുഖം കാണാൻ വെട്ടം ഉള്ളപ്പോ 

'കൂടല്' ഉണ്ടാവില്ലെന്നാണ് വയ്പ്.

പക്ഷെ അന്നങ്ങനെ ഉണ്ടായി.

പേയ്ക്കില്ലാത്ത നിയമം കൂടിയതിനും വേണ്ട.

അമ്മച്ചി, എരിഞ്ഞു തീരാത്ത കനലിലേക്ക് 

കാലും നീട്ടി ഒറ്റ ഇരിപ്പ്,

പിന്നെ,

ശബ്ദം ഏറ്റി, പേപറഞ്ഞ് തുടങ്ങി.

യുദ്ധം വന്നപ്പോ തുണിയും, എണ്ണയും സർക്കാർ

റേഷൻ തന്നതും,

അപ്പൻ നാടുവിട്ടപ്പോ പറങ്കി മാവിൽ തൂങ്ങാൻ കേറിയതും വരെ 

എണ്ണിയെണ്ണി പറഞ്ഞ്.

"കാല് കത്തണില്ല" എനിക്കത്ഭുതം.

വെറക് കൊള്ളിപോലെ മെലിഞ്ഞ് എല്ലുന്തിയ 

കാലുകൾ അടുപ്പത്തിരുന്നു കായുന്നു.

"കുന്നത്തമ്മച്ചിക്ക് വീണ്ടും പേ കൂടി"

നാലുവാക്കീന്നും ആൾക്കാരോടിക്കൂടി

കിതപ്പിന്റെ ഒച്ചയിൽ മിറ്റം മുങ്ങി.

"ആണുങ്ങളില്ലാത്ത വീടായോണ്ടാണ്"

അമ്മ അവരെ ഒറ്റനോട്ടം നോക്കി .

"നാണു ദൈവങ്ങളെ ചോദിക്കണ്"

"മരിച്ചോരു വന്നിനി കരിക്കോതി കൊടുക്കോ"*, അമ്മ കരഞ്ഞു.

എങ്കിലും നാലഞ്ചാള് തെങ്ങിലേക്ക്  കയറി.

"വെച്ചേക്കണ മരച്ചീനി പന്നി കുത്തിപോവാതെ കിട്ടുവോ"

"അടുത്ത കുറി എന്റെ എളേദിന്  വീഴോ"?

ബാധയെ കൊണ്ട് ആൾകാർക്കോരോ കാര്യമുണ്ടായി.

തഞ്ചത്തിൽ, കനലിൽ കിടന്ന കാലിനു നൊന്തു.

ദാഹം മാറ്റി, തേനും പുരട്ടി, അമ്മച്ചിയെ പായിൽ കിടത്തി.

നാട്ടുകാർ പിരിഞ്ഞു പോയിട്ടേ ഞങ്ങളന്ന് കഞ്ഞി വെച്ചുള്ളു.

പിറ്റേന്ന് ഉറങ്ങി എണീറ്റ്,

കാലിൽ കുറച്ച് വെളിച്ചെണ്ണ തേച്ചിട്ട് 

അമ്മച്ചി ചന്തേല് പോയി.

"കരിക്ക് കൊടുത്താ ചൂര കിട്യാലാടീ"


*തീരാവ്യാധി വന്നാൽ ശ്രീനാരായണ ഗുരുവിനെ കാണാൻ പോകുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഗുരു കരിക്കിൻ വെള്ളം കൊടുത്താൽ മാറാത്ത വ്യാധിയില്ലെന്ന്  അവർ വിശ്വസിച്ചു പോന്നിരുന്നു.