Tuesday, April 15, 2025


അടുത്തെങ്ങും ഇല്ലാത്തവരുടെ വ്യസന പുലമ്പലിൽ മൂടിപ്പോയ ഒരു കിണർ.

ഒരു കുട്ടിയുടെ കണ്ടുപിടിക്കപ്പെട്ട ഒളിയിടം പോലത്  പരസ്യപ്പെടുത്തപ്പെട്ടു.

ദൈന്യം അതിന്റെ കോളാമ്പി കാതുകളെ വിടർത്തിപ്പിടിച്ച ശേഷം 

വിങ്ങലിന്റെ ഒരു നീറിപ്പിനെ അടുപ്പിച്ചു കോരി.

നില അതിലേക്ക് എത്തിനോക്കിയവരെയാകെ 

പ്രതിബിംബത്തിന്റെ സത്യത്തിലേക്ക് അരക്ക് ചേർത്തു.

ഇതൊരു അരസികയായ ഒരാളുടെ ചിന്തകളെന്നിരിക്കെ,

അതാകെപ്പാടേ ചിത്രഘടനകൊണ്ട് വലിച്ചു കെട്ടിയിരിക്കുന്നു.

ആലോചനകളെ  ചാരം കെട്ടി, ഉപമ നിവർത്തി നിർത്തി.


ഒരിടർച്ചയെ പകർത്താൻ തയ്യാറായിട്ടാണ് അയാളെന്റെ മുന്നിലുള്ളത്. 

വേറാർക്കും ദഹിക്കാത്ത, അനവസരമെന്നു തോന്നുന്ന ശകലങ്ങളായി 

അയാളുടെ ബുദ്ധി പൊടിഞ്ഞു പൊടിഞ്ഞു തീര്ന്നു.

ഞാനതിൽ സന്തോഷിക്കുന്നില്ലെന്നു പാടേ പറയാനൊക്കില്ല.

എന്നാൽ അതിനുണ്ടാവാൻ പാടില്ലാത്ത തുടർച്ചയ്ക് ഞാൻ പ്രാർത്ഥിച്ചു.

ചുറ്റുമുള്ള ചെറിയ ശബ്ദങ്ങൾ പോലും ആരവങ്ങളായി എന്നെ ഉഷ്ണിപ്പിച്ചു.


സ്വപ്ന ശാസ്ത്രത്തിൽ യുക്തിയുണ്ടെന്ന് ഉറപ്പിച്ചിരുന്നെങ്കിലും 

അയാൾക്ക് ആ ഭാരമേറിയ നിമിഷത്തെ പൊട്ടുസ്വപ്നമായി തന്നെ തോന്നി.

ആ പിടുത്തംവിട്ട ചിന്ത, ധൈര്യത്തിന്റെ ഒരു ക്ഷണം നൽകിയപോലെ.

ഒരു നീണ്ടതോ, അവസാനത്തെയോ ഒക്കെയായ വഴക്കിലേക്ക് 

അവർക്ക് അധിക സമയമിനിയില്ല.

അവരലസമായിരുന്ന ഉച്ചനേരങ്ങളിലേക്ക് 

ക്ഷണികമല്ലാത്ത മടുപ്പ് തിരിച്ചൊഴുകിത്തുടങ്ങി.

കയ്ച്ചിട്ടത് തികട്ടി.

ഇടനിലങ്ങളിലേക്ക് പേടി പരക്കുന്നപോലെ,

വീട്ടുപകരങ്ങളിലേക്ക് വെറുപ്പ് കടന്നു.

മൂടിവെക്കാതത് മലർന്നു കിടന്നു. 


പിറ്റേന്ന് പുലർച്ചെ 

കാറ്റ് കടക്കാത്ത ആ കെട്ടിടത്തിൽ അപരിചതരായ 

ആളുകളെപോലെ അവർ പെരുമാറിത്തുടങ്ങി.

പൊരുത്തത്തിൽ.

കൃത്യം.

ദാക്ഷണ്യമില്ലാതെ പരസ്പരം വേദനിപ്പിച്ചു.

ഒരാൾക്ക് മാത്രം വേണ്ട ആഹാരം പല സമയങ്ങളിൽ ഉണ്ടാക്കിത്തുടങ്ങി.

നൊന്തിടത്തൊക്കെ കല്ലിച്ചു,

എന്തറിയാം,

രണ്ടുപേർ.

രണ്ടാലോചനകൾ.

സമയക്കണക്കിൽ സ്വയ്‌ര്യത്തിൻറെ ശിഷ്ടം .

No comments:

Post a Comment