20.3.2023
ഇടയ്ക് വെച്ച് ഒരാളെ കാണാതായപ്പോഴാണ് ഞാൻ നടത്തം നിർത്തിയത്.
നിന്നതും, പിടിച്ചു തള്ളിയപോലെ
ഞാനാ നഷ്ടത്തിൽ നിന്ന് വേർപെട്ടു.
ഈ രണ്ടു സംഭവങ്ങൾക്കല്ല;
അതിനിടയിൽ നിശ്ചയിക്കപ്പെട്ട
ദൈർഖ്യക്കുറവിൽ എനിക്ക് പനിച്ചു.
10.10.2022
എല്ലാ കൂട്ടുകാരും മഴവില്ല് കണ്ടദിവസം
ഞാൻ പനിച്ചു കിടക്കേരുന്നു.
തണുപ്പിൽ, മൂത്രം മുട്ടി, അമ്മയേം കാത്ത്.
വിശപ്പും ചൊവയും അറിയാതെ.
പുറത്ത്,
മഴവില്ലുകണ്ട കുട്ടികൾ
പിറ്റേന്ന് ഒറ്റ സംഘമായി:
അതിൽ ഹാജര്കിട്ടാതെ ഓരത്തൊറ്റയ്ക്.
നെറമുള്ള ആകാശത്തിന്റെ കഷ്ണം കാണാൻ
എപ്പോഴും തരമില്ലെന്നെനിക്കറിയാം.
പനിക്കോള് തുടങ്ങുമ്പോ എവിടെയായാലും
കഴുത്തും പൊന്തിച്ച് വെട്ടമുള്ള ദിശയിലേക്ക് ഞാനായും.
ചൂടുള്ള ദേഹത്തിനും കാണാൻ പറ്റാത്ത കാഴ്ചയ്ക്കും ഇടയ്ക്
വില്ലുപോലെ വളഞ്ഞിട്ട് ഒരു കുഞ്ഞ്.
29.10.2020
വിയർപ്പും ചൂടും മണക്കുന്ന
കുപ്പായങ്ങളുള്ളവരാണ് ഞങ്ങളെന്നു എഴുതിയതും
എനിക്കാപത്തു തോന്നി.
പൂച്ച മരിച്ചതിൻ്റെന്ന്
അതിന്റെ രോമത്തിനു കട്ടികൂടി വരുന്നതും നോക്കി
ഞാനൊറ്റ ഇരിപ്പിരുന്നതിൽ പിന്നെ ഇങ്ങനെയാണ്.
എനിക്ക്, ആപത്തുവരുന്നതറിയാം.
പാതിചത്ത അതിന്റെ കുട്ടികളെ കണ്ടപാട്
കൂട്ടില്ലാതെ നിന്നുപോയിടങ്ങളിൽ നിന്നെനിക്ക് കരച്ചില് കേട്ടു.
വലുതായി വരുന്ന കണ്ണുകൾ അടഞ്ഞു തുറക്കുന്നതിനിടെ
ഇനിക്കുന്നൊരു ഉമിനീരിന്റെ പൊത
അവറ്റകളുടെ താടിയെല്ലുകളെ പൊതിഞ്ഞു.
എല്ലാർക്കും ഒറ്റ കുഴി വെട്ടിയിട്ട്, മഴ ചാറും മുന്നേ ഞാൻ വീട്ടിൽ കേറി.
കിടക്ക വിരിക്കുമ്പോ അമ്മച്ചി എന്നെ നോക്കി.
"കൊച്ചുങ്ങളെ എന്ത് ചെയ്ത്"?
ഞാൻ ആണയിട്ട്, അവർക്കൊരുമ്മ കൊടുത്തു.
ചത്ത പൂച്ചയ്ക്കും ഒറ്റ ബുദ്ധി തോന്നിച്ച എനിക്കും നടുക്കായി
അനങ്ങാതെ കെടന്നു
വിറയല് മാറാത്ത എന്റെ കൈ.