Monday, July 21, 2025

 "തമ്പുരാന് പാളിപ്പോയതാണ്.

അരണയില്ലേ,

അതാവേണ്ടിയിരുന്നതാണ്.

മാറിപ്പോയി മൊത്തം".

അമ്മച്ചി എപ്പഴും പറയും.

ആരണേടെ ഓർമ്മയാണ് എനിക്കെന്ന്.  

അതാണ് കാര്യം.

ഞാനൊക്കെ മറന്നു പോകുന്നതിന്റെ കൃത്യതയിലാണ് 

അവരത് ആവർത്തിച്ചു പോന്നത്.

നേരമ്പോക്കല്ല,

എന്നെ നോക്കുമ്പോഴേ വായ തുറക്കാതേതന്നെ 

കണ്ണനക്കികൊണ്ട് അമ്മച്ചി പറയുന്നത് അറിയാം 

"അരണത്തല".

മറവിക്കിടെ പതുങ്ങി ജീവിച്ചുപോകുന്നപോലായിരുന്നു എനിക്ക്. 

വേഗത്തിൽ പിടയ്‌ക്കുന്നൊരു വാലുണ്ടാക്കുന്ന മണൽവരയിൽ 

ബുദ്ധിക്കിടംകിട്ടാൻ ഇഴഞ്ഞെന്റെ 

നെഞ്ചാകെ പോറി കിടപ്പുണ്ട്.



ഒരു തിരക്കിനിടയിൽ ഓരത്തു 

നിർത്തിപ്പോയ കുഞ്ഞിൻറെ വിചാരങ്ങൾ പോലെ തോന്നും

ഓർത്തെടുക്കാനുള്ള ശ്രമം.

വാങ്ങാനുള്ള സാധനകളുടെ ലിസ്റ്റ് മുറുകെപ്പിടിച്ചു കൈ കഴച്ചു.

പേരുകളൊക്കെ മാറിപ്പോകും.

സമയത്തെത്താറില്ല.

എന്താണ് മറന്നതെന്നാലോചിച്ചെപ്പോഴും  നെഞ്ചിടിക്കും.

എവിടേക്ക് ഇറങ്ങിയാലും രണ്ടാമതൊന്നുകൂടി എല്ലാം എണ്ണിപ്പറഞ്ഞുതരും.

അമ്മച്ചി എന്നിറ്റെനിക്കൊരുമ്മയും തരും. 

ഓർത്തിരിക്കാൻ.


ഒരു താളത്തിൽ,

വരയും വിഴുവിഴുപ്പുമുള്ള 

ആ ചെറിയ ജന്തുവിനെപ്പറ്റി ഞാനും വളർന്നു.

അമ്മച്ചിക്ക് അറിയിപ്പില്ലാതെ ഒരു ദിവസം ഓർമകെട്ടു,

പിന്നീട് മരിച്ചു.

കരയാനൊക്കാതെ ചടഞ്ഞിരുന്നപ്പോ 

ഒരുമിച്ചുണ്ടായ ഏറ്റവും നല്ല സമയം ചികഞ്ഞു ഞാൻ പണിപ്പെട്ടു.

അത് കിട്ടിയാൽ കരച്ചിലെളുപ്പമാണല്ലോ.

"അരണത്തല".

എനിക്ക് വ്യക്തമായി കേക്കാരുന്നു.

പിന്നിം ചിറിതുടച്ചമ്മച്ചി പറയും;

"ഓർമകെട്ടാ പുത്തൻപണം വന്നോരപ്പോലേണ്

ഗതിപിടിച്ചാലും ചീയും"

Tuesday, April 15, 2025


അടുത്തെങ്ങും ഇല്ലാത്തവരുടെ വ്യസന പുലമ്പലിൽ മൂടിപ്പോയ ഒരു കിണർ.

ഒരു കുട്ടിയുടെ കണ്ടുപിടിക്കപ്പെട്ട ഒളിയിടം പോലത്  പരസ്യപ്പെടുത്തപ്പെട്ടു.

ദൈന്യം അതിന്റെ കോളാമ്പി കാതുകളെ വിടർത്തിപ്പിടിച്ച ശേഷം 

വിങ്ങലിന്റെ ഒരു നീറിപ്പിനെ അടുപ്പിച്ചു കോരി.

നില അതിലേക്ക് എത്തിനോക്കിയവരെയാകെ 

പ്രതിബിംബത്തിന്റെ സത്യത്തിലേക്ക് അരക്ക് ചേർത്തു.

ഇതൊരു അരസികയായ ഒരാളുടെ ചിന്തകളെന്നിരിക്കെ,

അതാകെപ്പാടേ ചിത്രഘടനകൊണ്ട് വലിച്ചു കെട്ടിയിരിക്കുന്നു.

ആലോചനകളെ  ചാരം കെട്ടി, ഉപമ നിവർത്തി നിർത്തി.


ഒരിടർച്ചയെ പകർത്താൻ തയ്യാറായിട്ടാണ് അയാളെന്റെ മുന്നിലുള്ളത്. 

വേറാർക്കും ദഹിക്കാത്ത, അനവസരമെന്നു തോന്നുന്ന ശകലങ്ങളായി 

അയാളുടെ ബുദ്ധി പൊടിഞ്ഞു പൊടിഞ്ഞു തീര്ന്നു.

ഞാനതിൽ സന്തോഷിക്കുന്നില്ലെന്നു പാടേ പറയാനൊക്കില്ല.

എന്നാൽ അതിനുണ്ടാവാൻ പാടില്ലാത്ത തുടർച്ചയ്ക് ഞാൻ പ്രാർത്ഥിച്ചു.

ചുറ്റുമുള്ള ചെറിയ ശബ്ദങ്ങൾ പോലും ആരവങ്ങളായി എന്നെ ഉഷ്ണിപ്പിച്ചു.


സ്വപ്ന ശാസ്ത്രത്തിൽ യുക്തിയുണ്ടെന്ന് ഉറപ്പിച്ചിരുന്നെങ്കിലും 

അയാൾക്ക് ആ ഭാരമേറിയ നിമിഷത്തെ പൊട്ടുസ്വപ്നമായി തന്നെ തോന്നി.

ആ പിടുത്തംവിട്ട ചിന്ത, ധൈര്യത്തിന്റെ ഒരു ക്ഷണം നൽകിയപോലെ.

ഒരു നീണ്ടതോ, അവസാനത്തെയോ ഒക്കെയായ വഴക്കിലേക്ക് 

അവർക്ക് അധിക സമയമിനിയില്ല.

അവരലസമായിരുന്ന ഉച്ചനേരങ്ങളിലേക്ക് 

ക്ഷണികമല്ലാത്ത മടുപ്പ് തിരിച്ചൊഴുകിത്തുടങ്ങി.

കയ്ച്ചിട്ടത് തികട്ടി.

ഇടനിലങ്ങളിലേക്ക് പേടി പരക്കുന്നപോലെ,

വീട്ടുപകരങ്ങളിലേക്ക് വെറുപ്പ് കടന്നു.

മൂടിവെക്കാതത് മലർന്നു കിടന്നു. 


പിറ്റേന്ന് പുലർച്ചെ 

കാറ്റ് കടക്കാത്ത ആ കെട്ടിടത്തിൽ അപരിചതരായ 

ആളുകളെപോലെ അവർ പെരുമാറിത്തുടങ്ങി.

പൊരുത്തത്തിൽ.

കൃത്യം.

ദാക്ഷണ്യമില്ലാതെ പരസ്പരം വേദനിപ്പിച്ചു.

ഒരാൾക്ക് മാത്രം വേണ്ട ആഹാരം പല സമയങ്ങളിൽ ഉണ്ടാക്കിത്തുടങ്ങി.

നൊന്തിടത്തൊക്കെ കല്ലിച്ചു,

എന്തറിയാം,

രണ്ടുപേർ.

രണ്ടാലോചനകൾ.

സമയക്കണക്കിൽ സ്വയ്‌ര്യത്തിൻറെ ശിഷ്ടം .

Thursday, December 5, 2024

 ബാല്കണിയിൽ ഒരു വൈകുന്നേരമിരുന്നു പട്ടം പറത്തുന്നത് കാണുന്നൊരാൾക് എന്ത് സംഭവിക്കാനാണ്?

വ്യസനത്തിന്റെ പതനങ്ങളുണ്ടായേക്കാം.

മറവിയെപ്പറ്റി ചെറിയ ആശങ്കകളോ, 

അധിക സമയം നീണ്ടുനിൽക്കാത്ത സ്വസ്ഥതയോ തോന്നിയേകാം.

അടുത്തല്ലാത്ത ഒരു കാഴ്ച.

വലിയ ക്യാൻവാസിലുള്ള അതിന്റെ അടക്കത്തിൽ 

അനാഥപെട്ടുപോകുന്ന കാഴ്ചക്കാരി.

ഓർക്കുകയായിരിക്കണം. 

എന്തിനെ പറ്റിയെന്നു വ്യക്തമല്ലാത്തതിൽ 

വ്യാഖ്യാനിക്കാൻ വിസമ്മതിച്ച്  

കുതിർന്നിട്ട്, വേച്ചും, അറച്ചും, ആകേ തളർന്നും.

അതിനും മുഷിപ്പുണ്ടായി, പതിവിൽ.

തോർത്തിയിട്ടിരിക്കുന്ന ഉടുപ്പുകൾക്കടുത്ത് 

ഈർപ്പത്തിന്റെ പൊത.

അമ്മച്ചിക് കെടക്കപ്പുണ്ണ് വന്നതും  

അറിയിപ്പില്ലാതെ എൻെറ പൂച്ച ചത്തതും 

കളഞ്ഞു പോയ ആദ്യത്തെ സ്വർണത്തിന്റെ പൊട്ടു മൂക്കുത്തിയും 

നിരന്നു.

നടുമ്പുറം കനച്ച്‌ ഞാൻ ചാഞ്ഞിരുന്നു.

താഴെ പാതയെ മറക്കുമാറ് കുട്ടികൾ പൊടി പരത്തിയോടുന്നു.

അങ്ങേയറ്റം ബഹളത്തിന്റെ പൊന്തയിൽ ആളുകൾ പ്രാർത്ഥിച്ചു നീങ്ങുന്നു.

അനിഷ്ടത്തിന്റെ ഉച്ചിയിൽ എനിക്ക് ആ നഗരത്തെയാകെ എച്ചില് മണത്തു.

തൊങ്ങികിടക്കുന്ന പട്ടത്തിന്റെ കീഴെ കുട്ടികൾ നിരാശരായി നിക്കുന്നു.
ശേഷം അവസാനത്തെ വെട്ടവും പോയി.

Friday, November 22, 2024

 നട്ടുച്ചനേരത്തെ ഓർമിപ്പിച്ചുകൊണ്ട് അയാളെന്നെ കാത്തുനിക്കുന്നു.

ദാഹത്തിന്റെയും പൊടിയുടെയും നേരം.

വിശ്രമിക്കുന്ന മനുഷ്യരുടെ ആവിയാറിയ ഗന്ധം കടന്നാണ് ഞങ്ങൾ ഇരുന്നത്.

തിരക്ക് കുറഞ്ഞ റെയിൽവേ സ്റ്റേഷന് പുറകിലായി 

ഏറ്റവും പതിയെ കാറ്റുവീശുന്ന ഒരു വഴി.

നിർത്തിയിട്ടിരികുന്ന കാറിനു മേലേ കട്ടിയിൽ വീണുകിടക്കുന്ന 

വെള്ള പൂക്കൾ. 

നടക്കാനിറങ്ങിയവർ.

പന്തുകളിക്കുന്ന കുട്ടികൾ.


അലഞ്ഞു നടന്നയൊരാളെപ്പോലെ ആ നഗരം ഒട്ടുക്ക് 

അരികു കെട്ടാതെ കിടന്നു.

ഒതുക്കിപിടിക്കാതെ.

"ഒഴിവുണ്ടായോ"

എളുപ്പമല്ലാത്ത കാര്യത്തെപ്പറ്റി അതെന്നെയോർമ്മിപ്പിച്ചു.

ഒരേ വശത്തുകൂടി മാത്രം സഞ്ചരിക്കാൻ ശീലിച്ച ഒന്ന്.

അത് വാക്കുകളെ ഘടിപ്പിച്ചിരിക്കുന്ന മുഴുപ്പുകളാണ്.

-ഒഴിവ്-

മജ്ജയെ വറ്റിക്കുമാറത് പതഞ്ഞു.

കരുണയില്ലാതെ വാക്കുകൾക്കൊരു തിരിഞ്ഞുപോക്കുണ്ട്. 

വഴി ചോദിച്ചവരോടവ കൂടിത്തമാസമാക്കി.

ഒഴിവ്; 

അത് വന്നു വീണിടത്തുണ്ടാക്കിയ സുഷിരത്തിൽക്കൂടി 

പരമാവധിയിൽ  വീട്ടിലേക്ക് പാഞ്ഞൂ ഞാൻ.

വാക്ക് വീണിടത്ത് ഗർത്തങ്ങളുണ്ടാകുക, 

അതിലേ  മടങ്ങിപ്പോവുക.

നിശേഷം അന്നേ ദിവസത്തിനൊരു ബുക്ക് മാർക് ഉണ്ടായിക്കഴിഞ്ഞു.

ദാക്ഷണ്യമില്ലാതെ വിരുന്നുകാരനെ  മടക്കി 

ഒഴിവിന്റെ പട്ടിക വലുതാക്കി.

ഒരാൾക്ക് കടന്നുപോകാൻ ഏറ്റവും വശം  ചേർന്ന് 

എപ്പോഴെങ്കിലുമൊക്കെ നിന്നിട്ടില്ലേ?

അതുപോലെ മാറികൊടുത്തിട്ടാണ് വാക്കിനു ദിശയുണ്ടാവുക. 

വീട്ടിലെത്തിയപ്പോഴെക്കെയും വൈകി. 

ആയാസമുള്ളൊരു പണി ചെയ്തപോലെ കിടക്കയിലേക്ക്.

നാളെ ഞായറാഴ്ച.


Thursday, October 17, 2024

 

20.3.2023

ഇടയ്ക് വെച്ച് ഒരാളെ കാണാതായപ്പോഴാണ് ഞാൻ നടത്തം നിർത്തിയത്.

നിന്നതും, പിടിച്ചു തള്ളിയപോലെ 

ഞാനാ നഷ്ടത്തിൽ നിന്ന് വേർപെട്ടു.

ഈ രണ്ടു സംഭവങ്ങൾക്കല്ല;

അതിനിടയിൽ നിശ്ചയിക്കപ്പെട്ട 

ദൈർഖ്യക്കുറവിൽ എനിക്ക് പനിച്ചു.

10.10.2022

എല്ലാ കൂട്ടുകാരും മഴവില്ല് കണ്ടദിവസം 

ഞാൻ പനിച്ചു കിടക്കേരുന്നു.

തണുപ്പിൽ, മൂത്രം മുട്ടി, അമ്മയേം കാത്ത്.

വിശപ്പും ചൊവയും അറിയാതെ.

പുറത്ത്,

മഴവില്ലുകണ്ട കുട്ടികൾ 

പിറ്റേന്ന് ഒറ്റ സംഘമായി: 

അതിൽ ഹാജര്കിട്ടാതെ  ഓരത്തൊറ്റയ്ക്. 

നെറമുള്ള ആകാശത്തിന്റെ കഷ്ണം കാണാൻ 

എപ്പോഴും തരമില്ലെന്നെനിക്കറിയാം.

പനിക്കോള് തുടങ്ങുമ്പോ എവിടെയായാലും

കഴുത്തും പൊന്തിച്ച് വെട്ടമുള്ള ദിശയിലേക്ക് ഞാനായും.

ചൂടുള്ള ദേഹത്തിനും കാണാൻ പറ്റാത്ത കാഴ്ചയ്ക്കും ഇടയ്ക് 

വില്ലുപോലെ വളഞ്ഞിട്ട് ഒരു കുഞ്ഞ്.

29.10.2020

വിയർപ്പും ചൂടും മണക്കുന്ന 

കുപ്പായങ്ങളുള്ളവരാണ് ഞങ്ങളെന്നു എഴുതിയതും 

എനിക്കാപത്തു തോന്നി.

പൂച്ച മരിച്ചതിൻ്റെന്ന് 

അതിന്റെ രോമത്തിനു കട്ടികൂടി വരുന്നതും നോക്കി 

ഞാനൊറ്റ ഇരിപ്പിരുന്നതിൽ പിന്നെ ഇങ്ങനെയാണ്.

എനിക്ക്, ആപത്തുവരുന്നതറിയാം.

പാതിചത്ത അതിന്റെ കുട്ടികളെ കണ്ടപാട്

കൂട്ടില്ലാതെ നിന്നുപോയിടങ്ങളിൽ നിന്നെനിക്ക് കരച്ചില് കേട്ടു.

വലുതായി വരുന്ന കണ്ണുകൾ അടഞ്ഞു തുറക്കുന്നതിനിടെ 

ഇനിക്കുന്നൊരു ഉമിനീരിന്റെ പൊത

അവറ്റകളുടെ താടിയെല്ലുകളെ പൊതിഞ്ഞു.

എല്ലാർക്കും ഒറ്റ കുഴി വെട്ടിയിട്ട്, മഴ ചാറും മുന്നേ ഞാൻ വീട്ടിൽ കേറി.

കിടക്ക വിരിക്കുമ്പോ അമ്മച്ചി എന്നെ നോക്കി. 

"കൊച്ചുങ്ങളെ എന്ത് ചെയ്ത്"?

ഞാൻ ആണയിട്ട്, അവർക്കൊരുമ്മ കൊടുത്തു.

ചത്ത പൂച്ചയ്ക്കും ഒറ്റ ബുദ്ധി തോന്നിച്ച എനിക്കും നടുക്കായി 

അനങ്ങാതെ കെടന്നു

വിറയല് മാറാത്ത എന്റെ കൈ.


Friday, April 5, 2024

ഒരു പൂച്ച വെയില് കായുന്നത് സ്വപനം കണ്ട് 

ഞെരുക്കമുള്ള മുറിയിൽ 

വൃദ്ധൻ കിടന്നു;

അർത്ഥവിരാമം പോലെ 

കട്ടിലിലേക്ക് പതിഞ്ഞ്.

അയാളുണർന്നു; വേഗത്തിലല്ലാതെ തന്നെ.

ഒന്നുകൂടി കണ്ണടച്ചു.

അപ്പോഴും പൂച്ച വെയില് കായുന്നു!

സാവധാനം, സ്വന്തമായൊരു ലോകമുണ്ടാക്കുന്നപോലെ 

ആ ജന്തു, പ്രകാശത്തിനു നേരെ മുഖമുയർത്തി കണ്ണുകളടച്ച്  കിടക്കുന്നു;

ഭാരമില്ലാതെ.

അതങ്ങനെ 

അങ്ങനെ 

തുടർന്നു.

ഗുളികക്കുപ്പികൾ നിരയായി അടുക്കിവെച്ചിട്ടുള്ള 

തടിമേശയിലേക്ക് നോക്കിയതൊഴിച്ചാൽ 

കാഴ്ചയിൽ മറ്റ് തടസങ്ങൾ ഉണ്ടായിട്ടില്ല.

എങ്കിലും,

ഉണർച്ചയിൽ, നീണ്ട് കിടക്കുന്ന വാലുമായി 

പൂച്ച അതേപടി.

വൃദ്ധന് ചിരിവന്നു.

തനിക്കുമുന്നേ 

ഒച്ച കെട്ടികിടക്കുന്ന ആ വീട്ടിൽ മറ്റാരെങ്കിലും 

കഴിഞ്ഞിരുന്നോ?

അരം പറ്റിയ നാക്കുകൊണ്ട് 

അതാ മനുഷ്യൻറെ അസ്ഥികളിൽ തണുപ്പുണ്ടാക്കി.


വെളുക്കുമ്പോഴും

മരുന്ന് കുപ്പികൾക്കും 

പൂച്ചകൾക്കുമിടയിൽ 

കൺപീലി നനഞ്ഞ്  കിടന്നു,

വൃദ്ധൻ.

മൂന്നു നേർരേഖകൾ പോലെ.

Saturday, March 2, 2024

 


...അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക...